സര്‍വര്‍ ഹാക്കിംഗ്: വിവരങ്ങള്‍ വീണ്ടെടുക്കാനായെന്ന് എയിംസ്; സേവനങ്ങള്‍ പഴയ രീതിയിലാകാന്‍ വൈകും

സര്‍വര്‍ ഹാക്കിംഗ്: വിവരങ്ങള്‍ വീണ്ടെടുക്കാനായെന്ന് എയിംസ്; സേവനങ്ങള്‍ പഴയ രീതിയിലാകാന്‍ വൈകും

ന്യൂഡെല്‍ഹി: എയിംസില്‍ നടന്ന സര്‍വര്‍ ഹാക്കിങ്ങില്‍ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ വീണ്ടെടുക്കാനായി. സൈബര്‍ സുരക്ഷയ്ക്കായി നടപടികള്‍ സ്വീകരിച്ചുവെന്നും ആശുപത്രി സേവനങ്ങള്‍ സാധാരണ നിലയിലാകാന്‍ കുറച്ചു ദിവസം കൂണ്ടി വേണ്ടി വരുമെന്നും എയിംസ് വൃത്തങ്ങള്‍ അറിയിച്ചു. ഹാക്കിംഗില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടിട്ട് ഒരാഴ്്ച്ചയോളമായിരുന്നു. നാല് കോടിയോളം വരുന്ന എയിംസിലെ രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന ഭീതിക്കിടെയാണ് കമ്പ്യൂട്ടറിലെ വിവരങ്ങള്‍ തിരികെ ലഭിച്ചത്. നിലവില്‍ ആശുപത്രിയിലെ അഡ്മിഷന്‍, പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ബില്ലിംഗ് നടപടികള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം നിരവധി വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ ദില്ലി എയിംസ് ആശുപത്രിയുടെ സര്‍വറിലുണ്ട്. വാക്‌സീന്‍ പരീക്ഷണത്തിന്റെ നിര്‍ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

സര്‍വര്‍ തകരാര്‍ എന്നാണ് ആദ്യം എയിംസ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തിന്റെ ഗൗരവം കൂടുതല്‍ ബോധ്യമായതോടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഡെല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ തീവ്രവാദം തന്നെ നടന്നിരിക്കാമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.