50 ദിവസം പിന്നിട്ട് കർഷക സമരം

50 ദിവസം പിന്നിട്ട് കർഷക സമരം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച്‌ പഞ്ചാബിലെ കര്‍ഷകര്‍ സംഘടിപ്പിച്ച സമരം 50 ദിവസം പിന്നിട്ടു. പാർക്കിംഗ്‌ സ്ഥലങ്ങളില്‍ തങ്ങാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ഭക്ഷണം തയ്യാറാക്കിയുമാണ് സമരം. സംസ്ഥാനത്തെ 25 റെയില്‍വേ സ്റ്റേഷനിലാണ് ഇങ്ങനെ അനിശ്ചിതകാല ധര്‍ണ നടക്കുന്നത്.

പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ കര്‍ഷകര്‍ മൂന്നാഴ്ചയോളം റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രനിയമങ്ങള്‍ക്കെതിരെ ബില്‍ പാസാക്കിയതോടെ ട്രാക്കുകളില്‍നിന്ന് പിന്മാറി. പ്ലാറ്റ്ഫോമുകളിലും പാർക്കിംഗ് സ്ഥലങ്ങളിലും ധര്‍ണ തുടര്‍ന്നു. ഇതിന്റെ പേരില്‍ പഞ്ചാബിലേക്കുള്ള ചരക്ക് ട്രെയിനുകള്‍ കേന്ദ്രം നിര്‍ത്തിവച്ചതോടെ അവശ്യവസ്തുക്കള്‍ക്ക് സംസ്ഥാനത്ത് ഇപ്പോൾ ക്ഷാമം നേരിടുകയാണ്.

കേന്ദ്രം ഇതേ നിലപാട് തുടര്‍ന്നാല്‍ സംസ്ഥാനത്തെ രണ്ട് ലക്ഷം ട്രാക്ടറുകളുമായി ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച്‌ ചെയ്യുമെന്ന് കര്‍ഷകനേതാക്കള്‍ പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭ, ബികെയു, ക്രാന്തികാരി കിസാന്‍ യൂണിയന്‍, അഖിലേന്ത്യ കിസാന്‍ ഫെഡറേഷന്‍, ഇന്ത്യന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍, രാഷ്ട്രീയ കിസാന്‍ തുടങ്ങിയ അഞ്ചു സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.