ലക്‌നൗ : ഉത്തര്‍പ്രദേശിലെ ഹത്‌റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം വീട്ടുതടങ്കലിനു സമാനമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് പൗരാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി യു സി എല്‍).
കുടുംബത്തെ പൊതുസമൂഹവുമായി ബന്ധപ്പെടാന്‍ ഇപ്പോഴും അനുവദിക്കുന്നില്ല. സി ആര്‍ പി എഫ് സുരക്ഷ പിന്‍വലിച്ചാല്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാധ്യതയുണ്ട്. ഒരു തെറ്റും ചെയ്യാത്ത കുടുംബം ഇപ്പോൾ കുറ്റവാളികളെ പോലെ ജീവിക്കേണ്ടി വരുന്ന അവസ്ഥക്ക് മാറ്റം വരണം. യഥാർത്ഥ പ്രതികൾക്ക് തക്കതായ ശിക്ഷ എത്രയും വേഗം നടപ്പാക്കുകയും വേണം.
സര്‍ക്കാര്‍ നിര്‍ഭയ ഫണ്ടുവഴി കുടുംബത്തിന് സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുക, പെണ്‍കുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കുക, കേസ് സി ബി ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പി.യു.സി.എല്‍. അംഗങ്ങളായ കമല്‍ സിങ്, ഫര്‍മാന്‍ നഖ്‌വി, അലോക്, ശശികാന്ത്, കെ.ബി. മൗര്യ എന്നിവര്‍ ആവശ്യപ്പെട്ടു.