ന്യൂഡല്‍ഹി: രണ്ടാം ഘട്ട പോളിങ് നടന്ന ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വോട്ട് ചെയ്യാനെത്തിയത് പെരുമാറ്റ ചട്ടം മറികടന്നാണെന്ന് കോണ്‍ഗ്രസ് ആരോപണം. വന്‍ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി രണ്ടര മണിക്കൂറോളം റോഡ് ഷോ നടത്തിയാണ് മോദി എത്തിയതെന്ന ആക്ഷേപമാണ് കോണ്‍ഗ്രസും തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നത്.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മര്‍ദത്തിലാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഗുജറാത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും ഭരണകൂടവും തെരഞ്ഞെടുപ്പ് സംവിധാനവും എല്ലാം ഒന്നിലേക്കു ചുരുങ്ങിയെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനുമായി വിവിധ തലത്തില്‍ ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിരീക്ഷക സംഘം 'ശക്തമായ സമ്മര്‍ദ്ദത്തിലാണെന്നാണ്' വ്യക്തമാകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മോഡി നടത്തിയ രണ്ടര മണിക്കൂര്‍ റോഡ് ഷോ എല്ലാ യൂട്യൂബ് ചാനലുകളും സൗജന്യമായി കവര്‍ ചെയ്തു. ഇതു പരസ്യം നല്‍കല്‍ അല്ലേ? എന്തുകൊണ്ട് ബിജെപിയെ കുറ്റക്കാരാക്കുന്നില്ല? എന്തുകൊണ്ടാണ് നിങ്ങളെ ബിജെപിയെ വെറുതേവിടുന്നതെന്നും ചോദിച്ച പവന്‍ ഖേര സംഭവം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.