അവനവന് ശരിയെന്ന് തോന്നുന്ന നിയമം അനുസരിക്കാനാവില്ല; ജഡ്ജി നിയമനത്തില്‍ സുപ്രീം കോടതി

അവനവന് ശരിയെന്ന് തോന്നുന്ന നിയമം അനുസരിക്കാനാവില്ല; ജഡ്ജി നിയമനത്തില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നവര്‍ ജഡ്ജി നിയമനത്തില്‍ നടത്തുന്ന വിമര്‍ശനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അതൃപ്തി പ്രകടിപ്പിച്ചത്.

രാജ്യത്തെ നിയമം എന്താണെന്ന് സര്‍ക്കാരിനോട് ഉപദേശിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കടരമണിയോട് കോടതി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നിയമ നിര്‍മാണത്തിനുള്ള അവകാശം പാര്‍ലമെന്റിനാണെങ്കിലും അതു സൂക്ഷ്മ പരിശോധന നടത്താന്‍ കോടതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

നിയമത്തില്‍ അവസാന വാക്കു പറയേണ്ടത് കോടതിയാണ്. സ്വയം ശരിയെന്നു തോന്നുന്ന നിയമനം അനുസരിച്ചു ഓരോരുത്തരും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവുമെന്ന് കോടതി പറഞ്ഞു.

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമത്തെ സുപ്രീം കോടതി റദ്ദാക്കിയതിനെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജ്യസഭയില്‍ നടത്തിയ കന്നി പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ കോടതി റദ്ദാക്കുന്ന നടപടി ലോകത്ത് ഒരു ജനാധിപത്യത്തിലും ഉണ്ടാവില്ലെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.

ഇതിനു പിന്നാലെയാണ് വിഷയത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം വരുന്നത്. കോടതിയുടെ തീര്‍പ്പ് ഈ രാജ്യത്തെ എല്ലാവര്‍ക്കും ബാധകമാണെന്ന് ബെഞ്ച് പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.