ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ബിജെപി; സംഘടനാ തലത്തില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്

ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ബിജെപി; സംഘടനാ തലത്തില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്

അഹമ്മദാബാദ്: വന്‍ വിജയത്തിനു പിന്നാലെ ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. തിങ്കളാഴ്ച്ച ഗാന്ധിനഗറില്‍ നടക്കുന്ന ചടങ്ങില്‍ ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രി സഭയില്‍ ആരൊക്കെയെന്ന കാര്യത്തില്‍ ഇതോടെ വ്യക്ത വരും.

ഇതിനിടെ ഗുജറാത്തില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. സംഘടനാ തലത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

സംസ്ഥാന ഘടകം ഏതാണ്ട് ഒറ്റയ്ക്ക് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍ അടക്കമുള്ളവര്‍ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രഘു ശര്‍മ സ്ഥാനം രാജി വെച്ചിരുന്നു.

അതേസമയം പണവും മദ്യവും ഒഴുക്കിയാണ് ബിജെപി വമ്പന്‍ വിജയം നേടിയതെന്ന് മഹാരാഷ്ട്രയിലെ പിസിസി പ്രസിഡന്റ്് നാനാ പട്ടോളേ ആരോപിച്ചു. രാജ്യത്തിന്റെ പൊതുവികാരം അല്ല ഗുജറാത്തില്‍ കണ്ടതെന്നായിരുന്നു എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ പ്രതികരണം.

ഹിമാചല്‍ പിടിച്ച് മുഖം രക്ഷിച്ചെങ്കിലും ദേശീയ പാര്‍ട്ടിയായി എഎപി മാറിയത് കോണ്‍ഗ്രസിന് അപായ സൂചനയാണ്. റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബിജെപി ഗുജറാത്തില്‍ മുന്നേറുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും കരുത്തനായ ജനസ്വീകാര്യതുള്ള നേതാവായി നരേന്ദ്രമോദി തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.