ഏക സിവില്‍ കോഡ് ബില്ലിന് രാജ്യ സഭയില്‍ അവതരണാനുമതി; വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയിൽ എത്താതിരുന്നതിനെതിരെ ലീഗ്

ഏക സിവില്‍ കോഡ് ബില്ലിന് രാജ്യ സഭയില്‍ അവതരണാനുമതി; വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയിൽ എത്താതിരുന്നതിനെതിരെ ലീഗ്

ന്യൂഡല്‍ഹി: കനത്ത എതിര്‍പ്പിനിടെ ഏക സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി. അവതരണാനുമതി തേടിയുള്ള വോട്ടെടുപ്പില്‍ 23നെതിരെ 63 വോട്ടുകള്‍ക്കാണ് ബില്‍ അവതരണത്തിന് അനുമതി ലഭിച്ചത്.

ബിജെപി എംപി കിറോഡി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ ആയി എകസിവില്‍ കോഡ് സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. അനുമതിയില്‍ വോട്ടെടുപ്പ് നടത്താന്‍ രാജ്യസഭാ അധ്യക്ഷന്‍ അനുമതി നല്‍കുകയായിരുന്നു.

അതേസമയം ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ അംഗങ്ങളില്‍ പലരും സഭയില്‍ ഇല്ലാതിരുന്നതിനെ മുസ്ലീം ലീഗ് എംപി അബ്ദുള്‍ വഹാബ് വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി വൈക്കോയും ബില്ലിനെതിരെ വിമര്‍ശനം ഉന്നയിച്ച് സംസാരിച്ചു.

കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി എല്‍. ഹനുമന്തയ്യും അവതരാണനുമതി നല്‍കുന്നതിനെ എതിര്‍ത്തു. എന്നാല്‍ ബില്ലിനോട് എതിര്‍പ്പുണ്ടെങ്കില്‍ ആ ബില്‍ അവതരിപ്പിച്ച ശേഷം നിലപാട് പറയണമെന്നും അവതരണ സമയത്ത് തന്നെ എതിര്‍ക്കുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ചോദിച്ചു. തുടര്‍ന്ന് ബില്ലിന്റെ അവതരണാനുമതിക്കായി വോട്ടെടുപ്പ് നടക്കുകയും പാസാക്കുകയുമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.