ഹൈക്കോടതി വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടി; വിസിമാരുടെ വാദം നാളെ തന്നെ കേള്‍ക്കുമെന്ന് ഗവര്‍ണര്‍

ഹൈക്കോടതി വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടി; വിസിമാരുടെ വാദം നാളെ തന്നെ കേള്‍ക്കുമെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നിലപെടുക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതി വിധി മുമ്പിലിരിക്കെ എങ്ങനെയാണ് സര്‍ക്കാരിന് ഏകപക്ഷീയമായി നിലപാടെടുക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കേരള ഹൈക്കോടതി തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും ആരിഫ് മൊഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഹൈക്കോടതി വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മാധ്യമങ്ങള്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാന്‍സലര്‍മാരുടെ വാദം കേള്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ട് ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവര്‍ണര്‍ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു പോലെ ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന് വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല എന്നാണ് പശ്ചിമ ബംഗാളില്‍ ചാന്‍സലറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി പറഞ്ഞത്. പിന്നെങ്ങനെയാണ് അവര്‍ക്ക് ചാന്‍സലറുടെ നിയമനത്തില്‍ ഇടപെടാനാകുക എന്നതായിരുന്നു ഗവര്‍ണറുടെ ചോദ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.