ന്യൂഡൽഹി: അരുണാചലിലെ ഇന്ത്യ ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത. അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് ജാഗ്രത വർധിപ്പിച്ചത്.
അരുണാചലിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ സംഘർഷം കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്‍റില്‍ ഉന്നയിക്കും. ചർച്ച ആശ്യപ്പെട്ട് കോൺഗ്രസ് നോട്ടീസ് നൽകി. സമ്മേളനത്തിന് മുന്നോടിയായി ബിജെപിയുടെ പാർലമെന്‍ററി പാര്‍ട്ടി യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പങ്കെടുത്തേക്കും.
അതേസമയം അരുണാചലിലെ തവാങ് മേഖലയിൽ സംഘർഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്‍റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ആണികള്‍ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഘർഷം നടന്നത് ഒൻപതാം തീയതി രാവിലെയോടെയാണെന്നും സംഘർഷത്തിനിടെ കല്ലേറ് ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്. ഇരു വിഭാഗങ്ങളിലെയും സൈനികർക്ക് പരികേറ്റിരുന്നു.
പരിക്കേറ്റ ഇന്ത്യൻ സൈനികർ ഗുവാഹത്തിയിൽ ചികിത്സയിലാണ്. ചില സൈനികർക്ക് കൈകാലുകളിൽ പൊട്ടലെന്നാണ് സൂചന. പ്രതിരോധമന്ത്രി കരസന മേധാവിയുമായി സംസാരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.