ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ തെളിവ് കെട്ടിച്ചമച്ച സംഭവം: ഉത്തരം മുട്ടി കേന്ദ്ര സര്‍ക്കാര്‍; പാര്‍ലമെന്റിലും പുറത്തും വ്യാപക പ്രതിഷേധം

ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ തെളിവ് കെട്ടിച്ചമച്ച സംഭവം: ഉത്തരം മുട്ടി കേന്ദ്ര സര്‍ക്കാര്‍; പാര്‍ലമെന്റിലും പുറത്തും വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കാന്‍ തെളിവ് കെട്ടിച്ചമച്ച സംഭവത്തില്‍ ഉത്തരം മുട്ടി കേന്ദ്ര സര്‍ക്കാരും എന്‍ഐഎയും.

വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തോട് പ്രതികരിക്കാന്‍ കേന്ദ്രം തയാറായില്ല. വ്യാജ രേഖകളുണ്ടാക്കി ഭീകരവാദ കേസ് ചുമത്തിയ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഇന്നും പ്രതിപക്ഷം പാര്‍ലമെന്റിലും പുറത്തും ആവശ്യപ്പെട്ടു. ഫാ.സ്റ്റാന്‍ സ്വമിക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ എംപിമാര്‍ പോസ്റ്ററുകളും ഉയര്‍ത്തി.

കോണ്‍ഗ്രസ് അംഗം ആന്റോ ആന്റണിയാണ് ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്. സ്റ്റാന്‍ സ്വാമിയുടേത് കസ്റ്റഡിയില്‍ കഴിയുമ്പോഴുള്ള മരണമായിരുന്നില്ലെന്നും ക്രൂരമായ കൊലപാതകം എന്നു തന്നെ പറയേണ്ടിവരുമെന്നും ആന്റോ ആന്റണി ലോക്‌സഭയില്‍ ആരോപിച്ചു. വൈദികനു നേരെയുള്ള തെളിവുകള്‍ മിക്കതും കെട്ടിച്ചമച്ചതായിരുന്നുവെന്ന അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും ആന്റോ ആന്റണി ചൂണ്ടിക്കാട്ടി.

എണ്‍പത്തിമൂന്ന് വയസുള്ള വയോധികനായ വൈദികനെ അന്വേഷണ ഏജന്‍സികള്‍ ക്രൂരമായി പീഡിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ മൗനം പാലിച്ചു. പിന്നീട് അതിനെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന വരെ രംഗത്തെത്തുകയും ചെയ്തു. നിരാലംബരായ നിരവധി മനുഷ്യരുടെ ആശയവും സഹായവുമായിരുന്ന മനുഷ്യനെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും ജയിലിലിട്ട് പീഡിപ്പിച്ചു.

അദ്ദേഹത്തിനെതിരായ തെളിവുകള്‍ മിക്കതും കെട്ടിച്ചമച്ചതായിരുന്നു എന്ന അമേരിക്കന്‍ ഫോറെന്‍സിക് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും ആന്റോ ആന്റണി പറഞ്ഞു.

ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു ഫാ.സ്റ്റാന്‍ സ്വാമിയെന്ന് വ്യക്തമായതോടെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.