'വീട്ടമുറ്റത്ത് പാമ്പിനെ വളര്‍ത്തിയാല്‍ അയല്‍ക്കാരനെ മാത്രമല്ല കടിക്കുക, നല്ല അയല്‍ക്കാരനാവാന്‍ ശ്രമിക്കുക'; പാകിസ്ഥാനെതിരെ തുറന്നടിച്ച് എസ് ജയശങ്കര്‍

'വീട്ടമുറ്റത്ത് പാമ്പിനെ വളര്‍ത്തിയാല്‍ അയല്‍ക്കാരനെ മാത്രമല്ല കടിക്കുക, നല്ല അയല്‍ക്കാരനാവാന്‍ ശ്രമിക്കുക'; പാകിസ്ഥാനെതിരെ തുറന്നടിച്ച് എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. പാകിസ്ഥാന്‍ ഭീകരതയുടെ പ്രഭവ കേന്ദ്രമാണെന്നും അവര്‍ പ്രവൃത്തികള്‍ നന്നാക്കി അയല്‍ക്കാരോട് നല്ല രീതിയില്‍ പെരുമാറേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രി പാകിസ്ഥാനെതിരെ തുറന്നടിച്ചത്.

ഹിലരി ക്ലിന്റണിന്റെ പ്രസിദ്ധമായ വാക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്രമന്ത്രിയുടെ പാക് വിമര്‍ശനം. പാക് സന്ദര്‍ശനവേളയില്‍ നിങ്ങളുടെ വീട്ടമുറ്റത്ത് പാമ്പുകളെ വളര്‍ത്തിയാല്‍, നിങ്ങളുടെ അയല്‍ക്കാരനെ മാത്രം കടിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു ഹിലരി ക്ലിന്റണിന്റെ വാക്കുകള്‍. ഇത് ഓര്‍മ്മപ്പെടുത്തിയാണ് കേന്ദ്രമന്ത്രി, പാകിസ്ഥാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

തന്റെ ഉപദേശം സ്വീകരിക്കുന്നത് പാകിസ്ഥാന് നല്ലതായിരിക്കുമെന്നും ഭീകരതയുടെ പ്രഭവ കേന്ദ്രമായാണ് ലോകം പാകിസ്ഥാനെ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ എത്രകാലം ഭീകരവാദം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പറയാന്‍ കഴിയുന്ന മന്ത്രിമാര്‍ ആ രാജ്യത്തുണ്ട്. ലോകം വിഡ്ഢികളല്ല,

തീവ്രവാദത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെയും സംഘടനകളെയും ലോകം ഇന്ന് തിരിച്ചറിയുന്നു. നിങ്ങളുടെ പ്രവൃത്തി വൃത്തിയാക്കി നല്ല അയല്‍ക്കാരനാകാന്‍ ശ്രമിക്കുക എന്നതാണ് എന്റെ ഉപദേശം. സ്വീകരിക്കുന്നതാവും നിങ്ങള്‍ക്ക് നല്ലത് എന്നായിരുന്നു എസ് ജയശങ്കറിന്റെ പരാമര്‍ശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.