ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര രക്ഷാ സമിതി അംഗങ്ങളാകാനുള്ള 2028-29 കാലഘട്ടത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് പേര് നല്‍കി ഇന്ത്യ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയുടെ രക്ഷാസമിതിയിലെ പരിശ്രമം പുറത്തുവിട്ടത്. ഈ മാസം രക്ഷാ സമിതി അധ്യക്ഷ സ്ഥാനം വീണ്ടും ലഭിച്ച ഇന്ത്യ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നടത്തുന്ന ഭീകരതയ്ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
സ്ഥിരാംഗങ്ങളല്ലാത്ത രാജ്യങ്ങളെ രക്ഷാ സമതിയുടെ 15 അംഗസമിതിയില്‍ ഉള്‍പ്പെടുത്തുന്ന തിരഞ്ഞെടുപ്പിന് ഇന്ത്യ വീണ്ടും പേര് നല്‍കിയെന്ന സന്തോഷം ഏവരേയും അറിയിക്കുന്നു. 2028-29 കാലയളവിലേയ്ക്കാണ് ഇന്ത്യ തിരഞ്ഞെടുക്കാനുള്ള യോഗ്യത കാണിച്ചുകൊണ്ട് പേര് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം സിസംബര്‍ മാസത്തോടെ ഇന്ത്യയുടെ നിലവിലെ സുരക്ഷാ സമിതിയിലെ അംഗത്വ കാലഘട്ടം അവസാനിക്കുകയാണെന്നും ജയശങ്കര്‍ അറിയിച്ചു.
എട്ടു തവണയാണ് ഇന്ത്യ രക്ഷാ സമതിയില്‍ അംഗമായി പ്രവര്‍ത്തിച്ചത്. ഈ കാലഘട്ട ങ്ങളിലെല്ലാം അന്താരാഷ്ട്ര തലത്തിലെ നിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ക്രീയാത്മകമായി ഇടപെടാന്‍ സാധിച്ചിരുന്നു. നിലവില്‍ തുടരുന്ന കാലഘട്ടത്തിലാണ് അന്താരാഷ്ട്ര തലത്തിലെ നിരവധി വിഷയങ്ങളില്‍ ഇന്ത്യ ഇടപെടല്‍ നടത്തിയത്.
സമുദ്ര സുരക്ഷ, ആഗോള ഇസ്ലാമിക ഭീകരത, സമാധാന സേനകളുടെ സുരക്ഷ, സൈബര്‍ രംഗത്തും മറ്റ് സുരക്ഷാ മേഖലയിലും സാങ്കേതിക വിദ്യ ശക്തമാക്കല്‍ എന്നീ വിഷയങ്ങളെല്ലാം ഇന്ത്യയാണ് മുന്നോട്ട് വെച്ചത്. പല വിഷയങ്ങളിലും തുടര്‍പ്രവര്‍ത്തനങ്ങളില്ലാത്തതും രക്ഷാസമിതി ചെറുരാജ്യങ്ങളുടെ സുരക്ഷയില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതും ഇന്ത്യ ഏറെ ഗൗരവത്തോടെയാണ് ചര്‍ച്ച ചെയ്തതെന്നും ജയശങ്കര്‍ വിശദീകരിച്ചു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളുടെ ശബ്ദമായിമാറാന്‍ ഇന്ത്യയ്ക്കായെന്നും ആഫ്രിക്കന്‍ രാജ്യങ്ങളുടെ പൊതു നന്മയ്ക്കായി ഇന്ത്യ നടത്തിയ എല്ലാ ഇടപെടലിനും ലോകരാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.