ദുബായ്: മാതാപിതാക്കള്‍ നഷ്ടപ്പെട്ട രണ്ട് സഹോദരിമാർക്ക് തുണയായി ദുബായ് പോലീസും ജിഡിആർഎഫ്എയും (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സും. ഇരുവർക്കും 10 വർഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാനും ഒപ്പം പഠനം, താമസസൗകര്യം എന്നിവയുടെ എല്ലാ ചെലവുകളും വഹിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഇവരുടെ കൂടെ താമസിക്കാനായി 10 വർഷത്തെ വിസ അനുവദിച്ചിട്ടുണ്ട്.
പിതാവിന്‍റെ മരണശേഷം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സിലെ(സിഐഡി) വിക്ടിം സപ്പോര്‍ട്ട് പ്രോഗ്രാം വഴിയാണ് പെണ്‍കുട്ടികള്‍ തങ്ങളുടെ വിഷമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്തുടർന്ന് ഇവർക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുകയും ഭാവിയിലേക്കുളള കാര്യങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് അറിയിക്കുകയുമായിരുന്നുവെന്ന് ക്യാപ്റ്റന്‍ ഡോ. അബ്ദുള്ള അല്‍ ഷെയ്ഖ് പറഞ്ഞു. പിന്നീട് ഇന്ത്യന്‍ അധികൃതരുമായി സംസാരിച്ച് നടപടികള്‍ പൂർത്തീകരിക്കുകയായിരുന്നു. ദുബായിലെ കനേഡിയന്‍ യൂണിവേഴ്‌സിറ്റിയിലും റിപ്ടണ്‍ സ്‌കൂളിലുമായാണ് പഠനസൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. പഠനത്തിനായുളള മുഴുവന്‍ സ്‌കോളര്‍ഷിപ്പും, ഇവര്‍ക്കും മുത്തശ്ശനും മുത്തശ്ശിക്കും താമസിക്കാനുള്ള സൗകര്യവും സൗജന്യമായി നല്കും.
ദുബായില്‍ തന്നെ താമസിച്ച് പഠനം പൂർത്തിയാക്കണമെന്നതായിരുന്നു തങ്ങളുടെ പിതാവിന്റെ ആഗ്രഹമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നതായി ദുബായ് പൊലീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് റഫീ പറഞ്ഞു. തുടര്‍ന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മര്‍റിയുടെ നേതൃത്വത്തില്‍ ഈ ആഗ്രഹം സഫലമാക്കാന്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു. മനുഷ്യത്വപരമായ ഇടപെടലുകള്‍ കൊണ്ട് എന്നും ശ്രദ്ധനേടിയിട്ടുളളവരാണ് യുഎഇ ഭരണാധികാരികള്‍.ഭരണാധികാരികളുടെ മാനവികതയുടെയും സഹാനുഭൂതിയുടെയും ഭാഗമായാണ് ഇവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ തീരുമാനിച്ചതെന്ന് ലഫ്.ജനറല്‍ അല്‍ മര്‍റി പറഞ്ഞു.