ദില്ലി: വാരണാസിയിലെ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തേജ് ബഹാദൂർ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ആദ്യം സമീപിച്ചത് അലഹബാദ് ഹൈക്കോടതിയെയാണ്. അന്ന് ഹർജി തള്ളിയപ്പോൾ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ സാഹചര്യം കാണുന്നില്ലെന്നാണ് ഹർജി തള്ളിക്കൊണ്ട് കോടതി വിലയിരുത്തിയത്. കേസിൽ വാദം പൂർത്തിയായത് നവംബർ 18നാണ്. മോദിക്കെതിരെ സമാജ് വാദി പാർട്ടിയിൽ മത്സരിക്കാനായാണ് തേജ് ബഹാദൂർ നാമനിർദേശ പത്രിക നൽകിയത്.
സൈന്യത്തിൽനിന്നു പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ബിഎസ്എഫിൽ ജവാനായിരുന്ന തേജ് ബഹാദൂർ സേനയിലെ ഭക്ഷണം മോശമാണെന്ന് കാണിച്ച് സമൂഹമാദ്ധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് തേജ് ബഹദൂർ യാദവിനെ 2017 സേന പിരിച്ചുവിട്ടത്.