ന്യൂഡല്‍ഹി: കത്തോലിക്കാ സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ അധ്യക്ഷന്‍ (സിബിസിഐ) മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പ്രാധാന മന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്തുണ വിഷയാധിഷ്ഠിതമാണ്.
പ്രധാന മന്ത്രിക്ക് ക്രിസ്തുമസ് ആശംസ കൈമാറി. മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം ചര്‍ച്ച ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പ 2023 ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക സമാധാനം ആഗ്രഹിക്കുന്നവരാണ് ക്രൈസ്തവരെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ബഫര്‍ സോണ്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ബഫര്‍ സോണ്‍ വിഷയത്തില്‍ നേരത്തെ തന്നെ ക്രൈസ്തവ സഭ കേന്ദ്ര സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുള്ളതാണ്. ഇത്തവണ ആക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും രാജ്യത്ത് സര്‍ക്കാരുകളുടെ ഭാഗമാകണമെന്നാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്താരാഷ്ട്ര നേതാവാണ്. ജി 20 സമ്മേളനത്തെ കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ചയില്‍ സംസാരിച്ചു. ക്രൈസ്തവരുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുക തന്നെ ചെയ്യുമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ബഫര്‍ സോണില്‍ സഭ സമരം തുടങ്ങിയിട്ടില്ലെന്ന് പറഞ്ഞ ബിഷപ്പ് ജോസഫ് മാര്‍ തോമസ് ജനങ്ങള്‍ മുന്നോട്ട് വരുമ്പോള്‍ സഭ പങ്കാളിയാവുക മാത്രമാണ് ചെയ്യുന്നതെന്നും വിശദീകരിച്ചു.