തിരുവനന്തപുരം: ബഫർസോൺ, കെ-റെയിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പാ പരിധി വിഷയവും ഉന്നയിക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ട്.
ഈ വർഷം മാർച്ചിലായിരുന്നു അവസാനമായി മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അന്നും സിൽവർ ലൈൻ ചർച്ചക്ക് വന്നിരുന്നു.
തുടർന്ന് ഇത് സംബന്ധിച്ച് അനുകൂലമായ നിലപാട് കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സിൽവർ ലൈനുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോൾ കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു.
ഡിസംബര്‍ 27, 28 തീയതികളില്‍ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തിങ്കളാഴ്ച ഉച്ചയോടുകൂടി ഡൽഹിയിൽ എത്തുന്നുണ്ട്. ഈ സമയത്താണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്.
അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കൂടിക്കാഴ്ചയ്ക്ക് ഇതുവരേയും അനുമതി നൽകിയിട്ടില്ല. തൊട്ടടുത്ത ദിവസങ്ങളിൽ തിയതി അനുവദിച്ച് തരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.