ദില്ലി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകൾക്കായി ഇന്ത്യ പുതുതായി വാങ്ങിയ എയർ ഇന്ത്യ വൺ വിമാനത്തിന്റെ ഉദ്‌ഘാടനം നടന്നു. ചൊവ്വാഴ്ച ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായാണ് വിമാനം ആദ്യമായി പറന്നുയർന്നു. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായാണ് പ്രഥമവനിത സവിതാ കോവിന്ദിനൊപ്പം രാഷ്ട്രപതി യാത്ര തിരിച്ചത്.
യാത്ര പുറപ്പെടുന്നതിനുമുമ്പ് ജീവനക്കാർക്കൊപ്പം വിമാനത്തിനു സമീപം നിൽക്കുന്ന ചിത്രം രാഷ്ട്രപതി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചു. വി.വി.ഐ.പി. യാത്രകൾക്കായി യു.എസിൽനിന്ന് പ്രത്യേക രൂപകൽപ്പന ചെയ്ത രണ്ട് ബോയിങ്-777 വിമാനങ്ങളാണ് ഇന്ത്യ അടുത്തിടെ വാങ്ങിയത്. പ്രത്യേക പരിശീലനം നേടിയ വ്യോമസേനാ പൈലറ്റുമാരാണ് വിമാനം പറത്തുന്നത്. നിലവിൽ ആറു പൈലറ്റുമാരാണ് ഇതിനായി പരിശീലനം നേടിയിട്ടുള്ളത്.