ന്യൂഡൽഹി: സാമ്പത്തിക പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതിനാൽ പ്രാദേശിക ലോക്ക് ഡൗണുകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ പോലും സംസ്ഥാനങ്ങൾ ഏർപ്പെടുത്തുന്ന ഹ്രസ്വ ലോക്ക് ഡൗൺ സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്നുവെന്നും ആയതിനാൽ ഒരു പുനർ വിചിന്തനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ബാധ രൂക്ഷമായ ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറസ് ചർച്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.
ലോക്ക്ഡൗൺ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഇത് പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിലും നമ്മളിപ്പോൾ മൈക്രോ കണ്ടെയിൻമെന്റ് സോണുകളിൽ ശ്രദ്ധകാണിക്കേണ്ടതുണ്ട്. അവിടുത്തെ വ്യാപനം നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കണം. ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേൽപ്പിക്കുന്ന ലോക്ക്ഡൗൺ എത്രത്തോളം ഫലപ്രദമാണെന്ന് സംസ്ഥാനങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ഈ ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ നേരിടരുത്. ഈ വിഷയം സംസ്ഥാനങ്ങൾ ഗൗരവപരമായി കാണണമെന്നാണ് എന്റെ നിർദേശം. ഫലപ്രദമായ പരിശോധന, ചികിത്സ, നിരീക്ഷണം, വ്യക്തമായ സന്ദേശങ്ങൾ നൽകൽ എന്നിവയിൽ നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്' പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്. രാജ്യത്തെ ആകെയുള്ള കോവിഡ് കേസുകളിൽ 63 ശതമാനത്തിന് മുകളിലും ഈ സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.