പുടിന്‍ വിമര്‍ശകന്റെ മരണത്തില്‍ ദുരൂഹത: വിശദമായി അന്വേഷിക്കാന്‍ ഒഡീഷ പൊലീസ്

പുടിന്‍ വിമര്‍ശകന്റെ മരണത്തില്‍ ദുരൂഹത: വിശദമായി അന്വേഷിക്കാന്‍ ഒഡീഷ പൊലീസ്

ഒഡീഷ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ വിമര്‍ശകന്‍ പവല്‍ ആന്റോവിനേയും അനുയായിയേയും ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു.

പുടിന്റെ കടുത്ത വിമര്‍ശകനും നിയമസഭാംഗവുമായ പവല്‍ ആന്റോവിനേയും അനുയായിയേയുമാണ് ഒഡിഷയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രായഗഡ ജില്ലയില്‍ നടന്ന രണ്ട് റഷ്യന്‍ പൗരന്മാരുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം സിഐഡി ക്രൈം ബ്രാഞ്ച് ഏറ്റെടുക്കാന്‍ ഒഡീഷ ഡിജിപി സുനില്‍ കുമാര്‍ ബന്‍സാല്‍ ഉത്തരവിട്ടു.

അസ്വാഭാവിക മരണത്തില്‍ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധന നടന്നുവരികയാണെന്നും ഒഡിഷ പൊലീസ് അറിയിച്ചു. ഡിസംബര്‍ 21നാണ് നാല് റഷ്യന്‍ സഞ്ചാരികള്‍ ഒഡീഷയിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കുന്നത്.

ഡിസംബര്‍ 24ന് പവല്‍ ആന്റോവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് രണ്ട് ദിവസം മുന്‍പ് ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വല്‍ദിമിര്‍ ബിദെനോവ് എന്നയാളേയും ഇതേ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണാണ് പവല്‍ മരിക്കുന്നത്. ശനിയാഴ്ച ഹോട്ടലിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ജീവനക്കാര്‍ പവലിന്റെ മൃതദേഹം കണ്ടെത്തിയത്.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിനെതിരെ പവല്‍ ഒരു സന്ദേശം അയച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് മരണങ്ങളിലും കൊലപാതകത്തിന്റെ സാധ്യതയില്ലെന്നാണ് റഷ്യന്‍ എംബസി പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.