ഉസ്ബെക്കിസ്ഥാനിലും ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പിനെതിരെ ഗുരുതര പരാതി; മരുന്ന് കഴിച്ച 18 കുട്ടികള്‍ മരിച്ചതായി ആരോപണം

ഉസ്ബെക്കിസ്ഥാനിലും ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പിനെതിരെ ഗുരുതര പരാതി; മരുന്ന് കഴിച്ച 18 കുട്ടികള്‍ മരിച്ചതായി ആരോപണം

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലേതിന് സമാനമായി ഉസ്ബെക്കിസ്ഥാനിലും ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ചതായി റിപ്പോർട്ട്.  ഉസ്‌ബെക്ക് ആരോഗ്യ മന്ത്രാലയമാണ് ഗുരുതര ആരോപണമുന്നയിച്ചത്. ഇന്ത്യയിൽ ഉത്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പ് കഴിച്ചതിന്റെ പാർശ്വഫലങ്ങൾ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 

നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയൺ ബയോടെക് ആണ് ഡോക്-1 മാക്‌സ് സിറപ്പ് എന്ന മരുന്ന് ഉൽപ്പാദിപ്പിക്കുന്നത്. എതിലിൻ ഗ്ലൈസോൾ എന്ന അപകടകരമായ രാസപദാർത്ഥം മരുന്നിൽ കണ്ടെത്തിയതായും ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ലോകാരോഗ്യ സംഘടന അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഫ് സിറപ്പ് കഴിച്ച 21 കുട്ടികൾക്ക് കടുത്ത ശ്വാസതടസമടക്കം ബുദ്ധിമുട്ട് നേരിട്ടു. ഇതിൽ 18 കുട്ടികളാണ് മരിച്ചത്. മരിക്കുന്നതിന് രണ്ട് മുതൽ ഏഴ് ദിവസങ്ങൾക്കകം ഈ മരുന്ന് കുട്ടികൾ ദിവസവും മൂന്ന് മുതൽ നാല് തവണ വരെ കഴിച്ചിരുന്നുവെന്ന് കണ്ടെത്തി.

2.5 മുതൽ 5 മില്ലി വരെ ഡോസാണ് കുട്ടികൾ കഴിച്ചത്. ഇത് നിശ്ചിത അളവിലും കൂടുതലാണ്. 'പനി ബാധിച്ചവർക്ക് സാധാരണ നൽകുന്ന മരുന്ന് പാരസെറ്റമോളാണ് എന്നാൽ ഫാർമസിക്കാരുടെ നിർദ്ദേശമനുസരിച്ച് കുട്ടികളുടെ രക്ഷകർത്താക്കൾ ഈ മരുന്ന് വാങ്ങി ഉപയോഗിക്കുകയായിരുന്നു.' ആരോഗ്യമന്ത്രാലയം അറിയിച്ചു.

എതിലീൻ ഗ്ളൈസോൾ എന്ന വസ്‌തു കഫ് സിറപ്പിലടങ്ങിയിട്ടുണ്ട് എന്ന് ലബോറട്ടറികളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതൊരു വിഷവസ്‌തുവാണ്. വെറും രണ്ട് ഗ്രാം കൊണ്ട് രോഗിയ്‌ക്ക് ഛർദ്ദി, ക്ഷീണം, ശ്വസന, വൃക്ക പ്രശ്‌‌നങ്ങൾ ഉണ്ടാകാം. മന്ത്രാലയം പറയുന്നു. സംഭവത്തിൽ ഏഴ് ജീവനക്കാരെ പുറത്താക്കിയെന്നും വിദഗ്ദ്ധർക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.