ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. പരാതി ലഭിച്ച ഉടന്‍ തന്നെ മാരിയോന്‍ ബയോടെകില്‍ പരിശോധന നടത്തി.
പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍ തീരുമാനിക്കുക. ഉസ്ബകിസ്ഥാനിലെ ആരോഗ്യ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച ഡോക് വണ്‍ മാക്‌സ് സിറപ്പിനെതിരെയാണ് പരാതി. ഈ മരുന്ന് കഴിച്ച 18 കുട്ടികള്‍ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എഥിലിന്‍ ഗ്ലൈസോള്‍ എന്ന അപകടകരമായ രാസപദാര്‍ഥം മരുന്നില്‍ കണ്ടെത്തിയതായും ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ ലോകാരോഗ്യ സംഘടനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പൂട്ടിയിരുന്നു. എന്നാല്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ മരുന്ന് സാംപിള്‍ സിറപ്പുകള്‍ സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിച്ചതില്‍ തെറ്റായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ കമ്പനി തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് സര്‍ക്കാരിനെ സമീപിച്ചിരുന്നു.