ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആറു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് എയര്‍ സുവിധാ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്‌ലൻഡ് എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് നിയന്ത്രണം.
ഈ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ആര്‍ടിപിസിആര്‍ ഫലം എയര്‍ സുവിധയില്‍ അപ്‌ലോഡ് ചെയ്യണം. യാത്ര പുറപ്പെടുന്നതിനു മുമ്പാണ് അപ്‌ലോഡ് ചെയ്യേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കും.
ഇതിനൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ഡവ്യ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധന തുടങ്ങിയിരുന്നു.
അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേരിലും ചൈന, ജപ്പാന്‍, തായ്‌ലന്‍ഡ്, ഹോങ്കോംഗ്, തെക്കന്‍ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മുഴുവന്‍ യാത്രക്കാരിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധിച്ച 6000 പേരില്‍ 39 പേര്‍ക്കാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത്.