'ഫോണ്‍ സ്വിച്ച് ഓഫായി, അമ്മയെ വിവരം അറിയിക്കുമോ'; ഋഷഭിന്റെ ആദ്യ പ്രതികരണം ഇങ്ങനെയെന്ന് രക്ഷാ പ്രവര്‍ത്തകനായ ബസ് ഡ്രൈവര്‍

'ഫോണ്‍ സ്വിച്ച് ഓഫായി, അമ്മയെ വിവരം അറിയിക്കുമോ'; ഋഷഭിന്റെ ആദ്യ പ്രതികരണം ഇങ്ങനെയെന്ന് രക്ഷാ പ്രവര്‍ത്തകനായ ബസ് ഡ്രൈവര്‍

ന്യൂഡല്‍ഹി: അപകടത്തില്‍പെട്ട ഋഷഭ് പന്തിനെ പുറത്തെടുക്കുമ്പോള്‍ അമ്മയെ വിവരം അറിയിക്കാമോയെന്ന് അഭ്യര്‍ഥിച്ചതായി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ബസ് ഡ്രൈവര്‍.

സുശീല്‍ മാന്‍ എന്ന ബസ് ഡ്രൈവറാണ് കാര്‍ അപകടത്തില്‍പെട്ട ഋഷഭ് പന്തിനെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് പുറത്തെടുത്തത്. ക്രിക്കറ്റ് കാണാറില്ലാത്തതിനാല്‍ തനിക്ക് ആദ്യം ആളെ മനസിലായില്ലെന്നും സുശീല്‍ മാന്‍ പറഞ്ഞു.

ഉത്തരാഖണ്ഡില്‍ പുലര്‍ച്ച ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്ന് കത്തിയ മെഴ്‌സിഡസ് എസ്‌യുവിയില്‍ നിന്നാണ് സുശീല്‍ മാന്‍ ഋഷഭിനെ രക്ഷിച്ചത്. അപകടത്തില്‍ പെട്ടയാള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി ആംബുലന്‍സ് സംഘടിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്.

എനിക്ക് എതിര്‍ വശത്തു നിന്ന് അതിവേഗത്തില്‍ എത്തിയ എസ്‌യു.വി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഞാന്‍ പെട്ടെന്ന് ബസ് റോഡരികില്‍ ഒതുക്കി. കാര്‍ ബസിനടിയിലേക്ക് മറിയുമെന്ന് ഭയപ്പെട്ടു. ഡിവൈഡറില്‍ ഇടിച്ച വാഹനം നില്‍ക്കുന്നതിന് മുമ്പ് പലതവണ മറിഞ്ഞിരുന്നു. കാറിന്റെ ഡ്രൈവര്‍ (ഋഷഭ്) വിന്‍ഡോക്ക് പകുതി പറത്തായിരുന്നു.

എന്റെ ബസിലുള്ള മറ്റുള്ളവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നു. ക്രിക്കറ്ററാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി എന്നും അമ്മയെ വിളിച്ച് പറയുമോ എന്നും ചോദിച്ചു. ഋഷഭിനെ പുറത്തെത്തിച്ചശേഷം കാറില്‍ മറ്റാരെങ്കിലുമുണ്ടോ എന്നാണ് പരിശോധിച്ചത്. ആരുമുണ്ടായിരുന്നില്ല.

എന്നാല്‍ അദ്ദേഹത്തിന്റെ നീല ബാഗും 7000-8000 രൂപയും ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന് ആംബുലന്‍സിലേക്ക് കൈമാറിയെന്നും സുശീല്‍ മാന്‍ പറഞ്ഞു. ഇതിനിടെ പണം അടങ്ങിയ ഋഷഭിന്റെ ബാഗ് കാണാതായെന്ന തരത്തിലും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.