കോവിഡ് തീവ്രമായ രാജ്യങ്ങളിൽ നിന്ന് ഇമിഗ്രേഷൻ കടക്കാതെ യാത്ര ചെയ്യുന്നവർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ നെഗറ്റീവ് ആർടിപിസിആർ ആവശ്യമില്ല

കോവിഡ് തീവ്രമായ രാജ്യങ്ങളിൽ നിന്ന് ഇമിഗ്രേഷൻ കടക്കാതെ യാത്ര ചെയ്യുന്നവർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ നെഗറ്റീവ് ആർടിപിസിആർ ആവശ്യമില്ല

ന്യൂഡല്‍ഹി: കോവിഡ് സംബന്ധമായ ഉയർന്ന അപകട സാധ്യത പട്ടികയിൽ ഉൾപ്പെട്ട ആറ് രാജ്യങ്ങളിൽ ഇമിഗ്രേഷൻ കടക്കാതെ യാത്ര ചെയ്യുന്ന ആളുകൾക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ നെഗറ്റീവ് ആർടിപിസിആർ ആവശ്യമില്ല. കോവിഡ് രൂക്ഷമായതോടെ ജനുവരി ഒന്നു മുതല്‍ ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, ഹോങ്കോങ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

എന്നാൽ ഈ രാജ്യങ്ങളിൽ നിന്ന് യാത്ര ആരംഭിക്കുന്നവർക്കാണ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. “ഉയർന്ന അപകടസാധ്യതയുള്ള ഒരു രാജ്യത്തെ ഇമിഗ്രേഷൻ കടക്കാതെ യാത്രക്കാർ ട്രാൻസിറ്റ് ചെയ്യുകയാണെങ്കിൽ അവർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് സെൽഫ് ഡിക്ലറേഷൻ ഫോമുകളോ നെഗറ്റീവ് ആർടിപിസിആർ റിപ്പോർട്ടുകളോ ആവശ്യമില്ല”എന്ന് ഡൽഹി എയർപോർട്ട് ട്വീറ്റ് ചെയ്തു.

www.newdelhiairport.in/pdf/MoCA-OM-dated-30th-December-2022.pdf ൽ ഏറ്റവും പുതിയ യാത്രാ മാർഗനിർദ്ദേശങ്ങൾ പരിശോധിക്കാവുന്നതാണെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.

ഇന്ത്യയ്ക്കും ഇന്തോനേഷ്യ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കുമിടയിൽ വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരം വരെ യാത്ര ചെയ്യുന്ന ധാരാളം അന്താരാഷ്ട്ര യാത്രക്കാർ സിംഗപ്പൂർ (സിംഗപ്പൂർ എയർലൈൻസ്), ജപ്പാൻ (ANA, ജപ്പാൻ എയർലൈൻസ്), ഹോങ്കോംഗ് (കാതേ പസഫിക്) എന്നിവ വഴിയാണ് സഞ്ചരിക്കുന്നത്.

ഈ സ്ഥലങ്ങളിൽ നിന്ന് വരുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും ആർടിപിസിആർ നടത്തി നെഗറ്റീവ് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ഒട്ടേറെ ആളുകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അഭിപ്രായങ്ങൾ തേടിയിരുന്നത്. ഇത്തരം ട്രാൻസിറ്റ് യാത്രക്കാർക്ക് ആശ്വാസമാണ് ഡൽഹി എയർപോർട്ടിന്റെ ട്വീറ്റ്.

ജനുവരി 1 ന് രാവിലെ 10 മണി കോവിഡ് രൂക്ഷമായി പടരുന്ന ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ എത്തുന്ന യാത്രക്കാർ പൂർണ്ണവും വസ്തുതാപരവുമായ വിവരങ്ങൾ സ്വയം സമർപ്പിക്കേണ്ടതുണ്ടെന്നും പുറപ്പെടുന്നതിനു മുമ്പായി യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലിര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.

കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിശദാംശങ്ങൾ, യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് കോവിഡ് 19 ആർടിപിസിആർ റിപ്പോർട്ട് എന്നിവ ഉൾപ്പെടെയാണ് യാത്രയ്ക്ക് മുമ്പ് എയർ സുവിധ പോർട്ടലിൽ (www.newdelhiairport.in) അപ്‌ലോഡ് ചെയ്യേണ്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു.

ഇതോടൊപ്പം ഓരോ യാത്രക്കാരനും റിപ്പോർട്ടിന്റെ ആധികാരികതയുമായി ബന്ധപ്പെട്ട് ഒരു സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കുകയും അല്ലാത്തപക്ഷം ക്രിമിനൽ കുറ്റത്തിന് നിയമവ്യവസ്ഥയെ നേരിടാൻ ബാധ്യസ്ഥനാകുകയും ചെയ്യും. ഇന്ത്യയിൽ എത്തുമ്പോൾ അന്താരാഷ്ട്ര യാത്രക്കാർക്കായി അടുത്തിടെ പുനരാരംഭിച്ച രണ്ട് ശതമാനം പേരെ റാൻഡം ടെസ്റ്റിംഗിന് വിധേയമാക്കുന്നതിന് പുറമേയാണിത്.

അതേസമയം, ഉയർന്ന കോവിഡ് അപകടസാധ്യതയുള്ളതായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ പുറപ്പെടുന്നതിന് മുമ്പ് നിർബന്ധമായി പരിശോധനകൾക്ക് വിധേയരാകുന്നത് നിലവിലെ ഭയം ലഘൂകരിക്കാൻ സഹായിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹച്യത്തിലാണ് കേന്ദ്രസർക്കാർ പരിശോധനകൾ കർശനമാക്കാൻ തീരുമാനയിച്ചത്. രണ്ട് ദിവസങ്ങളില്‍ വിമാനത്താവളങ്ങളില്‍ 6000 അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിച്ചതില്‍ 39 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ജനുവരിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ അടുത്ത 40 ദിവസം ഇന്ത്യക്ക് നിര്‍ണായകമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.