ശ്രീനഗര്‍: 2022 ല്‍ കശ്മീരില്‍ 93 ഏറ്റുമുട്ടലുകള്‍ നടന്നതായും ഇവയിലൂടെ 172 ഭീകരവാദികളെ സുരക്ഷാസേന വധിച്ചതായും കശ്മീര്‍ എഡിജിപി വിജയ് കുമാര്‍. കൊല്ലപ്പെട്ട ഭീകരവാദികളില്‍ 42 പേര്‍ വിദേശപൗരന്മാരാണ്. ഭീകരവാദസംഘടനകളില്‍ യുവാക്കള്‍ അംഗങ്ങളാകുന്നതില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം കുറവു വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഷ്‌കര്‍ ഇ തൊയ്ബയുടെയോ അതിന്റെ ഉപവിഭാഗമായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെയോ പ്രവര്‍ത്തകരായ 108 പേരാണ് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 35 ജെയ്‌ഷെ മുഹമ്മദ് ഭീകരന്മാരും 22 ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.
അല്‍ ബദര്‍ ഭീകരസംഘടനാംഗങ്ങളായ നാലുപേരും അന്‍സാര്‍ ഘസ്‌വാത് ഉല്‍ ഹിന്ദ് പ്രവര്‍ത്തകരായ മൂന്നുപേരെയും സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു.
ഭീകരാക്രമണങ്ങളുടെയും ഏറ്റുട്ടലുകളുടെയും ഭാഗമായി ജമ്മു കശ്മീര്‍ പോലീസിലെ 14 അംഗങ്ങള്‍ ഉള്‍പ്പെടെ 26 സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതായും കശ്മീര്‍ എഡിജിപി വ്യക്തമാക്കി. ഭീകരവാദികൾ നടത്തിയ ആക്രമണത്തില്‍ 29 സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.