പുതുവത്സരാഘോഷത്തിന് എത്തിച്ച 6.31 കോടിയുടെ മയക്കു മരുന്ന് ബംഗളുരുവില്‍ നിന്ന് പിടികൂടി

പുതുവത്സരാഘോഷത്തിന് എത്തിച്ച 6.31 കോടിയുടെ മയക്കു മരുന്ന് ബംഗളുരുവില്‍ നിന്ന് പിടികൂടി

ബംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് നടത്തിയ റെയ്ഡില്‍ 6.31 കോടിയുടെ മയക്കുമരുന്ന് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടി. മൂന്നുകേസുകളിലായി എട്ടുപേരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ട് പേര്‍ വിദേശികളാണ്. കൊത്തന്നൂര്‍, ഇലക്ട്രോണിക് സിറ്റി, ബാനസവാടി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്.

ആറുകോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകളാണ് ഇത്. 2.3 കിലോ എംഡിഎംഎ, 250 ഉത്തേജക ഗുളികകള്‍, നാലു കിലോ ഹാഷിഷ് ഓയില്‍, 440 ഗ്രാം ചരസ്, 7.1 കിലോ കഞ്ചാവ് എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

പിടിയിലായ ആറു പേര്‍ ബംഗളൂരു, ഹൈദരാബാദ് സ്വദേശികളാണ്. പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന പബ്ബുകളും ബാറുകളും കേന്ദ്രീകരിച്ച് വിതരണത്തിനെത്തിച്ച മയക്കുമരുന്നുകളാണ് പിടികൂടിയത്. ഡല്‍ഹി, ഹൈദരബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് നൈജീരിയന്‍ സ്വദേശികളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് 25 ലക്ഷത്തിന്റെ എംഡിഎംഎയുമായി ഐവറി കോസ്റ്റ് സ്വദേശിയും ബാനസവാടിയിലെ വാടക വീട്ടില്‍ നിന്ന് ആറുലക്ഷം രൂപയുടെ ഉത്തേജക ഗുളികകളുമായി കോസ്റ്ററീക്ക സ്വദേശിയും സിസിബിയുടെ പിടിയിലായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.