ടിഡിപി പരിപാടിയില്‍ വീണ്ടും ദുരന്തം; സൗജന്യ റേഷന്‍ കിറ്റ് വിതരണത്തിനിടെ തിക്കും തിരക്കും; മൂന്ന് മരണം

ടിഡിപി പരിപാടിയില്‍ വീണ്ടും ദുരന്തം; സൗജന്യ റേഷന്‍ കിറ്റ് വിതരണത്തിനിടെ തിക്കും തിരക്കും; മൂന്ന് മരണം

ഹൈദ്രാബാദ്: ടിഡിപി റാലിക്കിടെ വീണ്ടും ദുരന്തം. ആന്ധ്രാപ്രദേശില്‍ റേഷന്‍ കിറ്റ് വിതരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് പേര്‍ മരിച്ചു. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന റാലിക്കിടെയാണ് ദുരന്തം.

നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. ഗുണ്ടൂര്‍ ജില്ലയിലെ വികാസ് നഗറില്‍ നടന്ന പൊതുയോഗത്തിനിടെയാണ് അപകടം.

റാലിക്കിടെ സംഘടിപ്പിച്ച പ്രത്യേക റേഷന്‍ വിതരണ പരിപാടിക്കായി നിരവധി പേരാണ് സ്ഥലത്ത് തടിച്ചു കൂടിയത്. നായിഡു സ്ഥലത്തു നിന്നു പോയതിന് പിന്നാലെയാണ് വന്‍ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ടിഡിപി റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്. കഴിഞ്ഞദിവസം റോഡ് ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ നഗരലിലായിരുന്നു ഈ അപകടം. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചന്ദ്രബാബു നായിഡുവിനെ കാണാന്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയ സമയത്ത് സംരക്ഷണ ഭിത്തി തകര്‍ന്ന് കാനയില്‍ വീണാണ് ആളപായം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് ചന്ദ്രബാബു നായിഡു പരിപാടി റദ്ദാക്കിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നായിഡു ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.