കൊച്ചി: ഡിസംബർ 23, 24  തീയതികളിൽ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വിശുദ്ധ കുർബ്ബാന നിന്ദ്യമായി വലിച്ചെറിഞ്ഞു എന്ന പ്രസ്താവന ദുരുദ്ദേശപരവും അസത്യവുമാണെന്ന്   ബസിലിക്ക ഇടവകാംഗമായ അഡ്വ. മത്തായി മുതിരേന്തി വ്യക്തമാക്കി.
ഒരേ  ഓസ്തി ഉപയോഗിച്ച് പതിനാറു മണിക്കൂർ തുടർച്ചയായി  നടത്തി വന്ന നിയമവിരുദ്ധ ‘റിലേ’ കുർബാനയുടെ പരിസമാപ്തിയിൽ അവിടെയുണ്ടായിരുന്ന  ഫാ.തോമസ് നങ്ങേലിമാലിയിൽ  ഓസ്തി ഉൾക്കൊള്ളുകയായിരുന്നു. മറിച്ചുള്ള പ്രചാരണങ്ങൾ, അനുവാദം ഇല്ലാതെ ബസിലിക്കയിൽ അതിക്രമിച്ചു കയറി  കുർബ്ബാന അർപ്പിച്ച വൈദീകരുടെ ചെയ്തികളെ  മറച്ചു വയ്ക്കുവാൻ വേണ്ടിയുള്ളതാണ്. നിഷ്പക്ഷർ എന്ന വ്യാജേന  വിമത വൈദീകർക്കായി പക്ഷം പിടിച്ചുള്ള ഇത്തരം പ്രസ്താവന നാടകങ്ങൾ വിശ്വാസികൾ തള്ളിക്കളയുന്നതായി അദ്ദേഹം അറിയിച്ചു.
ജനുവരി  ആറിന്  കൂടുന്ന  സീറോ മലബാർ സഭാ സിനഡിന് മേൽ  സമ്മർദങ്ങൾ പ്രയോഗിക്കുക എന്ന വിമത തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം “നിഷ്പക്ഷ’ എഴുത്തുകൾ  എന്ന് കരുതപ്പെടുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിൽ  ഉടലെടുത്ത പ്രതിസന്ധി സിനഡ് എങ്ങനെ പരിഹരിക്കും  എന്ന് ഉറ്റു നോക്കുകയാണ് കേരളത്തിലെ വിശ്വാസ സമൂഹം.