യുദ്ധ മേഖലകളിലെ ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കണം ; ഡിസംബർ മാസത്തെ ലിയോ മാർപാപ്പയുടെ പ്രാർത്ഥനാ നിയോ​ഗം

യുദ്ധ മേഖലകളിലെ ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കണം ; ഡിസംബർ മാസത്തെ ലിയോ മാർപാപ്പയുടെ പ്രാർത്ഥനാ നിയോ​ഗം

വത്തിക്കാൻ സിറ്റി : യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന പ്രദേശങ്ങളിൽ വസിക്കുന്ന ക്രൈസ്തവർക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ലിയോ മാർപാപ്പയുടെ ഡിസംബർ മാസത്തെ പ്രത്യേക പ്രാർത്ഥനാ നിയോഗം പുറത്തിറക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മധ്യപൂർവ്വദേശങ്ങളിൽ ക്രൈസ്തവർക്കു നേരെ തീവ്രവാദ ആക്രമണങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പാപ്പയുടെ ഈ ഗൗരവമേറിയ ആഹ്വാനം.

ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവർ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രത്യാശയുടെയും വിത്തുകളാകാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. കാവ്യരൂപത്തിലുള്ള പ്രാർത്ഥനയോടൊപ്പമാണ് പാപ്പ സന്ദേശം പങ്കുവെച്ചത്.

യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇടയിൽ ജീവിക്കുന്ന ക്രൈസ്തവർക്ക് ദുഖത്തിൽ വലയം ചെയ്യപ്പെടുമ്പോഴും ദൈവത്തിന്റെ സൗമ്യമായ സാമീപ്യവും സഹോദരീ സഹോദരങ്ങളുടെ പ്രാർത്ഥനകളും അന്യമാകാതിരിക്കട്ടെ. ഐക്യം അസാധ്യമെന്ന് തോന്നുന്നിടങ്ങളിൽ പോലും തങ്ങളെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കാൻ പാപ്പ കർത്താവായ യേശുവിനോട് അപേക്ഷിച്ചു. ഭിന്നതകളെ അതിജീവിക്കാനും ക്ഷമിക്കാനും നീതിയും കരുണയും തേടാനും സാധിക്കണമെന്ന് പാപ്പ പ്രാർത്ഥിച്ചു.

ഏറ്റവും ഇരുണ്ട നിമിഷങ്ങളിലും പ്രത്യാശയുടെ ഉറവിടമായ പരിശുദ്ധാത്മാവ് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വിശ്വാസത്തിൽ പിന്താങ്ങണമെന്നും ലോകത്തെ നിസംഗതയിൽ വീഴാൻ അനുവദിക്കരുതെന്നും പാപ്പ അപേക്ഷിച്ചു.

ഇംഗ്ലീഷ് ഭാഷയിലുള്ള വീഡിയോ സന്ദേശത്തിൽ പാപ്പായുടെ ദൃശ്യങ്ങൾക്കൊപ്പം മധ്യപൂർവ്വദേശങ്ങളിലെ സംഘർഷഭരിത മേഖലകളിലെ ആക്രമണങ്ങളുടെയും ദേവാലയങ്ങളിലെ പ്രാർത്ഥനാ നിമിഷങ്ങളുടെയും കാരുണ്യ പ്രവർത്തനങ്ങളുടെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.