റിയാദ്: സൗദി അറേബ്യയില്‍ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അസ്ഥിര കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ സ്കൂളുകളിലും സർവ്വകലാശാലകളിലും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്. ചൊവ്വാഴ്ച വരെ ഇടിയും മിന്നലും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്. മക്ക, മദീന, വടക്കന്‍ മേഖലകള്‍, അല്‍ ജൂഫ്, തബൂക്ക്, ഹെയില്‍, അല്‍ ഖാസിം, അല്‍ ഷാർഖിയ, റിയാദ്, അല്‍ ബഹ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ആലിപ്പഴ വർഷവുമുണ്ടാകാം. കാഴ്ച പരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. അല്‍ ഖാന്‍, അല്‍ ദഹാർ, അല്‍ ലാവ്സ് തുടങ്ങിയ മേഖകളില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
യുഎഇയിലും ഈയാഴ്ച മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. റാസല്‍ഖൈമയിലെ ജബല്‍ ജെയ്സില്‍ 6.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. തിങ്കളാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചൊവ്വാഴ്ച അന്തരീക്ഷ ഈർപ്പം വർദ്ധിക്കും. മിതമായതോ ശക്തിയേറിയതോ ആയ തണുത്ത കാറ്റ് വീശും.
രാജ്യത്ത് ഞായറാഴ്ച രേഖപ്പെടുത്തിയ ഉയർന്ന ശരാശരി താപനില 27.9 ഡിഗ്രി സെല്‍ഷ്യസാണ്. അലൈനിലെ അല്‍ ഖുവൈയിലാണ് ഈ താപനില രേഖപ്പെടുത്തിയത്. ഉം അസിമൂലിലും സമാന താപനിലയാണ് രേഖപ്പെടുത്തിയത്. ചൊവ്വ, ബുധന്‍,വ്യാഴം ദിവസങ്ങളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം.