മുംബൈയിലെ കത്തോലിക്ക ദേവാലയ സെമിത്തേരി തകര്‍ത്ത സംഭവം: പ്രതി ദാവൂദ് അന്‍സാരി പിടിയില്‍

മുംബൈയിലെ കത്തോലിക്ക ദേവാലയ സെമിത്തേരി തകര്‍ത്ത സംഭവം: പ്രതി ദാവൂദ് അന്‍സാരി പിടിയില്‍

മുംബൈ: മുംബൈയിലെ മാഹിംമിലെ സെന്റ് മൈക്കിള്‍സ് ഇടവകയോടു ചേര്‍ന്നുള്ള കത്തോലിക്കാ സെമിത്തേരിയിലെ പതിനെട്ട് കുരിശുകളും കല്ലറകളും തകര്‍ത്ത സംഭവത്തില്‍ ആക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍.

സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ. ബെര്‍ണാഡ് ലാന്‍സി പിന്റോയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദാവൂദ് അന്‍സാരി എന്ന ഇരുപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്.

സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അന്‍സാരിയെ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രാദേശിക കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടു. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാം. ദേവാലയ സെമിത്തേരിയിലെ ശവകുടീരങ്ങള്‍ നശിപ്പിച്ചത് ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് മുംബൈ അതിരൂപത വ്യക്തമാക്കിയിരുന്നു.

മതപരമായ വസ്തുക്കളുടെ നാശം മാത്രമല്ല, മരിച്ചവരോടുള്ള അനാദരവും ഈ പ്രവൃത്തി സൂചിപ്പിക്കുന്നു എന്നതിനാല്‍ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണെന്നും കുറ്റവാളിയെ പ്രോസിക്യൂട്ട് ചെയ്യുമെന്ന പ്രതീക്ഷ ഉണ്ടെന്നും അതിരൂപത അധികൃതര്‍ വെളിപ്പെടുത്തി.

പ്രതിയുടെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെന്ന് പോലീസ് ഓഫീസര്‍ മനോജ് പാട്ടീല്‍ പ്രറഞ്ഞു. ഇത് ഒരു മതപരമായ വിഷയം ഉള്‍പ്പെടുന്ന കേസാണ്. അതിനാല്‍ സംഭവത്തിനു പിന്നിലെ ഉദ്ദേശം സമഗ്രമായി അന്വേഷിക്കുമെന്നും അദേഹം പറഞ്ഞു. പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് മുംബൈ അതിരൂപത അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.