ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ വർഷം ജൂൺ മൂന്നിലെ വിധിയിൽ ഇളവു തേടിയാണ് ഹർജി. ഹർജിയിൽ കക്ഷി ചേരാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
സുപ്രീം കോടതിയുടെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന വിധിയിലാണ് കേന്ദ്രവും കേരളവും ഇളവ് ആവശ്യപ്പെടുന്നത്.
ജനസംഖ്യയുടെ ആധിക്യവും സ്ഥലലഭ്യതയുടെ കുറവും കാരണം ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ അപേക്ഷയിൽ വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഹർജിയിൽ കക്ഷി ചേരാൻ കേരളം അപേക്ഷ നൽകിയത്.
പരിസ്ഥിതിലോല മേഖല വിഷയത്തിലെ സ്ഥലപരിശോധനയിൽ ഇന്നലെവരെ 40,444 പരാതികൾ തീർപ്പാക്കി. ഇതുവരെ 76,378 പരാതികളാണ് ലഭിച്ചത്. 52532 പുതിയ നിർമിതികൾ കണ്ടെത്തി.