ഷാർജ: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങള്‍ നടത്തിയാല്‍ പിഴയെന്ന് ഓർമ്മപ്പെടുത്തി ഷാർജ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം.മറ്റുള്ളവരെ ബാധിക്കുന്ന പൊതു ധാർമ്മികതയ്‌ക്കോ പെരുമാറ്റങ്ങൾക്കോ എതിരായി അവഹേളനം നടത്തിയാലും അധിക്ഷേപകരമായ പദപ്രയോഗങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയോ ചെയ്താലും പിഴ ശിക്ഷ കിട്ടും.
സമൂഹമാധ്യമങ്ങളില്‍ ക്രിയാത്മകമായും കൃത്യമായും ഇടപഴകേണ്ടതിന്‍റെ ആവശ്യകതയും ഷാർജ പോലീസിലെ (എസ്‌പി) ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ കേണൽ ഒമർ അഹമ്മദ് അബു അൽ സാവ്ദ് ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഒരു വർഷത്തിനിടെ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരത്തിലുളള 90 ലധികം കേസുകള്‍ കൈകാര്യം ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 34 ലെ ആർട്ടിക്കിൾ 43 അനുസരിച്ച്, വിവര ശൃംഖല ഉപയോഗിച്ച് മറ്റുള്ളവരെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റത്തിന് 250,000 ദിർഹം മുതല്‍ 500,000 ദിർഹത്തിൽ കൂടാത്ത പിഴയാണ് ശിക്ഷ.