വാൽപാറ: തമിഴ്നാട് വാൽപാറയ്ക്ക് സമീപം പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വനം വകുപ്പും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പുലി പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പൊള്ളാച്ചി ഗവൺമെൻ്റ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
കഴിഞ്ഞ ദിവസമാണ് വാൽപാറയ്ക്ക് സമീപം നാല് വയസുകാരിയെ പുലി പിടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു. തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റോഷ്നിയെയാണ് പുലി പിടിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപത്തെ തേയില തോട്ടത്തിൽ നിന്നും എത്തിയ പുലി കടിച്ചെടുത്ത് ഓടുകയായിരുന്നു. സംഭവസമയത്ത് പ്രദേശത്ത് നിരവധി ആളുകളുണ്ടായിരുന്നു. ആളുകൾ ബഹളം വെച്ചെങ്കിലും പുലി കുഞ്ഞിനെ കടിച്ച് ഓടിമറയുകയായിരുന്നു.