ന്യൂഡല്‍ഹി: തര്‍ക്കഭൂമിയില്‍ ചൈന സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നതിനിടെ അതിര്‍ത്തി പ്രദേശത്ത് മാത്രം 60,000 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു ഇന്ത്യ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഈ നേട്ടം. അതിര്‍ത്തി വഴിയുള്ള ചൈനീസ് കടന്നുകയറ്റം നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.
അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തി വരുന്ന വികസനം നിരീക്ഷിച്ച് കൊണ്ടുള്ള ഇടപെടലാണ് ഇന്ത്യയും നടത്തി വരുന്നത്. അതിര്‍ത്തിയുടെ വടക്കന്‍ പ്രദേശത്ത് മാത്രം 2100 കിലോമീറ്റര്‍ റോഡ് പണിതിട്ടുണ്ട്.
7450 മീറ്റര്‍ പാലവും പുതുതായി നിര്‍മിച്ചു. ഇവയില്‍ ഭൂരിഭാഗവും തര്‍ക്കപ്രദേശങ്ങള്‍ നിലനില്‍ക്കുന്ന അരുണാചലിലാണ്. ഇപ്പോള്‍ കാര്യമായ പ്രശ്‌നങ്ങളില്ലെങ്കിലും ചൈന സൈനിക സാന്നിദ്ധ്യം ചെറുതായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് അദ്ദേഹം പറഞ്ഞു.
ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിനോട് ചേര്‍ന്നുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ ചൈന മാത്രമല്ല ഇന്ത്യയും അടിസ്ഥാന സൗകര്യവികസനം നടത്തിവരുന്നുണ്ട്. ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങളുടെ സാഹചര്യത്തില്‍ ഇന്ത്യ ഗതാഗത സംവിധാനമടക്കം നവീകരിച്ചതായി കരസേനാ മേധാവി വിശദികരിച്ചു.
ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും സൈനിക മേധാവി പരാമാര്‍ശിച്ചു. മേഖലയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം സജീവമാണെന്ന്. ഈ വെല്ലുവിളി നേരിടാനായി സൈന്യം കഴിഞ്ഞ ഒരു വര്‍ഷമായി നടത്തി വരുന്ന നീക്കങ്ങള്‍ വിശദീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. അഗ്‌നിവീര്‍ പദ്ധതിയ്ക്ക് ഇന്ത്യന്‍ സൈന്യത്തിലെ പ്രാധാന്യത്തെക്കുറിച്ചും മനോജ് പാണ്ഡേ വിശദീകരിച്ചു.