കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി

കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന്  കേന്ദ്ര കൃഷിമന്ത്രി

ദില്ലി: കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ഏത് വിഷയവും ചര്‍ച്ചചെയ്ത് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാകും. ചര്‍ച്ചയില്‍ പോസിറ്റീവ് ആയ ഫലം ഉണ്ടാവുമെന്നും ഉറപ്പുണ്ടെന്നും മന്ത്രി തോമര്‍ പറഞ്ഞു.

പുതിയ കാര്‍ഷിക നയം ഈ കാലത്തിന്റെ ആവശ്യമാണ്. വരും കാലങ്ങളില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വേണ്ടിവന്നാൽ ഡിസംബര്‍ മൂന്നിന് ചർച്ചനടത്താമെന്നും കേന്ദ്രമന്ത്രി തോമര്‍ പറഞ്ഞു. അതേസമയം കര്‍ഷകര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചാബ് - ഹരിയാന അതിർത്തിയിൽ വലിയ ബാരിക്കേഡുകൾ വച്ച്  മാർച്ച് തടഞ്ഞത് വലിയ സംഘർഷത്തിനാണ് വഴിവച്ചത്.

ബാരിക്കേഡുകൾ ട്രാക്ടർ വച്ച് മാറ്റാൻ കർഷകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ‘ഡല്‍ഹി ചലോ’ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ‘ഡല്‍ഹി ചലോ’ യാത്രയ്ക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ ഉടനീളം കേന്ദ്ര സേന അടക്കം വന്‍ സന്നാഹം ഇപ്പോഴും തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.