അഹമ്മദാബാദ്: ഗുജറാത്തിൽ പട്ടം പറത്തൽ ഉത്സവത്തിനിടെ നൂല് കഴുത്തിൽ കുരുങ്ങി മൂന്ന് കുട്ടികളടക്കം ആറ് മരണം. ഉത്തരായൺ ഉത്സവത്തിനോടനുബന്ധിച്ചുള്ള പട്ടം പറത്തൽ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.
ഉത്സവത്തിനോടനുബന്ധിച്ച് നടന്ന മത്സരത്തിൽ ആളുകൾ കൂട്ടമായി വീടുകളുടെ ടെറസിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും പട്ടം പറത്തുകയായിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് പട്ടങ്ങളെ അരിഞ്ഞ് വീഴ്ത്താൻ നൂലിൽ കുപ്പിച്ചില്ല് അടക്കമുള്ളവ ചേർക്കുക പതിവാണ്. ഈ നൂല് കഴുത്തിൽ കുരുങ്ങി മുറിഞ്ഞാണ് അപകടമുണ്ടായത്.
പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് വയസുകാരിയും നൂല് കഴുത്തിൽ കുരുങ്ങി മരിച്ചു. മൂന്ന് വയസ്സുള്ള മറ്റൊരു പെൺകുട്ടിയും അമ്മയ്ക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ പട്ടത്തിന്റെ നൂല് കഴുത്തിൽ കുരുങ്ങി മരിച്ചു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവരാണ് അപകടത്തിൽപെട്ടവരിൽ അധികവും. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും ഗുജറാത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ 170 ഓളം പേർക്കാണ് പരിക്കേറ്റത്. 46 പേർ പട്ടം പറത്തുന്നതിനിടയിൽ ഉയരങ്ങളിൽ നിന്ന് വീണ് അപകടത്തിൽപെട്ടു.