മുംബൈ: മുംബൈ ഭീകരാക്രമണത്തിന് ശേഷം കൂടുതല്‍ നവീകരണമുണ്ടായ സേനകളിലൊന്നാണ് കോസ്റ്റ് ഗാര്‍ഡ്. കോസ്റ്റ് ഗാര്‍ഡിനൊപ്പം പുറം കടലില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കാന്‍ നാവിക സേനയും കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. മുംബൈ തീവ്രവാദ ആക്രമണത്തോടെയാണ് ഇത്തരം ഒരു നീക്കം. ഇതിനായി നാവികസേനയെ നോഡല്‍ ഏജന്‍സിയാക്കി മാറ്റിയ സര്‍ക്കാര്‍ മുംബൈ, വിശാഖപട്ടണം, കൊച്ചി, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലായി നാല് സംയുക്ത പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇതിനാൽ തന്നെ രാജ്യത്തെ സമുദ്രാതിര്‍ത്തി കടക്കാൻ ഒരു കപ്പലിനും സാധിക്കില്ല. നാവിക സേനയുടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് നിർദേശം ലഭിച്ചാല്‍ നാല് മിനിട്ടിനുള്ളില്‍ പറക്കാന്‍ തയ്യാറായി ഒരു വിമാനം എപ്പോഴും സജ്ജമാണ്.
ഇന്ത്യയുടെ 7,500 കിലോമീറ്റര്‍ തീരപ്രദേശത്ത് പട്രോളിംഗ് നടത്തുന്ന കോസ്റ്റ് ഗാര്‍ഡിന് 134 കപ്പലുകളും 58 വിമാനങ്ങളുമുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 2017ല്‍ മോദി സര്‍ക്കാര്‍ 31,748 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കിയത്. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാവുന്ന പദ്ധതികളാണ് ഇതിലുള്ളത്. 2008 ല്‍ 5,000ഓളം ഉദ്യോഗസ്ഥരുടെ ഒരു ചെറിയ സംഘത്തില്‍ നിന്ന്, നിലവില്‍ 12000 അംഗബലമുള്ള സേനയാണ് കോസ്റ്റ് ഗാര്‍ഡ്. ഇനിയും 8000 പേരെ കൂടി ഉള്‍പ്പെടുത്തി സേനയെ വിപുലീകരിക്കുവാനാണ് പദ്ധതി ഇടുന്നത്.