ദില്ലി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകി ഡൽഹി സർക്കാർ. വടക്കന്‍ ദില്ലിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തുമാണ് പ്രതിഷേധം അനുവദിച്ചിരിക്കുന്നത്. കർഷക സംഘടനകളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന് ഡൽഹി പോലീസ് പ്രതിനിധി ഇഷൽ സിംഗ്ല ഐപിഎസ് വ്യക്തമാക്കി. കർഷകരെ ഡൽഹി-ഹരിയാന അതിർത്തി കടത്തിവിടാഞ്ഞതിനെ തുടർന്ന് വലിയ പ്രതിഷേധം ഉണ്ടായിരുന്നു. പോലീസ് കർഷകർക്ക് നേരെ ജലപീരങ്കി വീണ്ടും പ്രയോഗിച്ചു. മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. പക്ഷെ പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ കർഷകർ ബാരിക്കേഡുകൾ തകർത്തു. ഇതിനുപിന്നാലെയാണ് കർഷകർക്ക് മാർച്ചിന് അനുമതി നൽകിയത്.