ജോഷിമഠിലെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു

ജോഷിമഠിലെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു

ജോഷിമഠ്: ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസംമൂലം ദുരിതത്തിലായ ജോഷിമഠിലെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ ഇടവാകാംഗമായ ഫാ. മെല്‍ബിന്‍ അബ്രാഹം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ജോഷിമഠില്‍ നിന്ന് തിരികെയുള്ള യാത്രയിലായിരുന്നു അപകടം.

ബിജ്നോര്‍ ഇടവകയിലാണ് മൃതദേഹം സംസ്‌കരിക്കുക. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

റിട്ട. അധ്യാപകരായ പള്ളിത്താഴത്ത് ബാബു, കാത്റിന്‍ ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയതാണ് ഫാ. മെല്‍ബിന്‍. സീറോ മലബാര്‍ സഭയുടെ മിഷന്‍ രൂപതയായ ബിജ്‌നോര്‍ രൂപതാ വൈദികനായ ഫാ. മെല്‍ബിന്‍ അദ്ദേഹത്തിന്റെ മിഷന്‍ സ്റ്റേഷനില്‍ നിന്നും 320 കിലോമീറ്റര്‍ അകലെയുള്ള ജോഷിമഠില്‍ ഭക്ഷണ സാധനങ്ങളുമായി എത്തിയതായിരുന്നു.

320 കിലോമീറ്റര്‍ മലകള്‍ താണ്ടിയായിരുന്നു യാത്ര. ഇതേക്കുറിച്ച് വിവരിക്കുന്ന വീഡിയോയും മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.


സൈനികരാണ് ഫാ. മെല്‍വിന്റെ മൃതദേഹം മലയിടുക്കില്‍ നിന്നും കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ വൈദികന്റെ സഹോദരനും മാതൃസഹോദരനും സ്ഥലത്തെത്തി. കോഴിക്കോട് നിന്ന് നാളെ 15 പേര്‍ ബിജ്നോറിലെത്തും.

ഫാ. മെല്‍ബിന്റെ മരണം ചക്കിട്ടപ്പാറയിലെ ജനങ്ങളെ ആകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ചെറുപ്പം മുതല്‍ മിഷന്‍ ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഫാ. മെല്‍ബിന്‍ കലാകായിക മേഖലകളിലും മുന്‍നിരയിലായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.