ബിബിസിയുടെ വിവാദ ഡോക്യുമെന്ററി; യുടൂബിനും ട്വിറ്ററിനും നോട്ടീസ് അയച്ച് കേന്ദ്രം

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി; യുടൂബിനും ട്വിറ്ററിനും നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രം യുടൂബിനും ട്വിറ്ററിനും നോട്ടീസയച്ചു. ഗുജറാത്ത് കലാപത്തെ കുറിച്ചാണ് ഡോക്യുമെന്ററി.

യൂട്യൂബ് വിഡിയോകളിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയ 50 ലധികം ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരാവകാശ പ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു.

ഡോക്യുമെന്ററിക്കെതിരെ മുന്‍ ജഡ്ജിമാരും രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി കൊളോണിയല്‍ മനോനിലയില്‍ നിന്ന് പിറവിയെടുത്തതാണെന്നും ഇന്ത്യന്‍ ഇനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നും പ്രസ്താവനയിറക്കി.

രഹസ്യാന്വേഷണ ഏജന്‍സി റോ യുടെ മുന്‍ മേധാവി ഉള്‍പ്പെടെയുള്ളവരും പ്രസ്താവനയില്‍ ഒപ്പുവച്ചു. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നും ബിബിസി ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അട്ടിമറിക്കുകയും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തെയും രാജ്യത്തിനകത്തുള്ള പൊതു ക്രമത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതായും കണ്ടെത്തിയെന്നും കേന്ദ്ര വൃത്തങ്ങള്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.