ശ്രീനഗര്‍: രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാനം എന്ന പദവി തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.
‘സംസ്ഥാന പദവി എന്ന നിങ്ങളുടെ ആവശ്യത്തിന് കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടാകും. സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനായി കോൺഗ്രസ് എല്ലാ അധികാരങ്ങളും പ്രയോഗിക്കും. നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം സംസ്ഥാന പദവിയാണ്. അതിനേക്കാൾ വലുതല്ല മറ്റൊരു വിഷയവും. കേന്ദ്ര സർക്കാർ നിങ്ങളുടെ അവകാശങ്ങൾ തട്ടിയെടുത്തു.’– സത്‌വാരി ചൗക്കിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞു.
അതേസമയം ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സായുധ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് കേന്ദ്രം സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് അതേ റാലിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിച്ചു. കശ്മീര്‍ താഴ് വരയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന. പലരേയും കൊന്നു എന്ന് പറയുന്നുണ്ടെങ്കിലും അതിന് തെളിവുകളൊന്നുമില്ല. അവര്‍ ചെയ്യുന്നത് കള്ളം പ്രചരിപ്പിക്കുക മാത്രമാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ സാംബയിലെ വിജയ്പൂരില്‍ നിന്ന് ജമ്മു-പത്താന്‍കോട്ട് ഹൈവേയിലൂടെ ആരംഭിച്ച ഭാരത് ജോഡോ യാത്രക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. അതേസമയം രാഹുലിന്റെ യാത്രയും റിപ്പബ്ലിക് ദിനവും കണക്കിലെടുത്ത് ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി.