ന്യൂഡൽഹി: യാത്രക്കാരുടേതല്ലാത്ത കാരണത്താൽ വിമാന യാത്ര മുടങ്ങിയാൽ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം നഷ്ടപരിഹാരമായി നൽകാൻ വ്യവസ്ഥ. ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ കിട്ടും. വിദേശ യാത്രകൾക്ക് മൂന്ന് വിഭാഗങ്ങളിലായാണ് തുക തിരികെ നൽകുക. പുതിയ മാനദണ്ഡങ്ങൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും.
ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെതാണ് (ഡിജിസിഎ) നിർദേശം. വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ സർവീസ് മുടങ്ങിയാലാണ് നഷ്ടപരിഹാരം കിട്ടുക. യാത്രക്കാരുടെ പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.
വിദേശ യാത്രകൾക്ക് 1,500 കിലോമീറ്ററോ അതിൽ താഴെയോ പറക്കുന്ന വിമാനങ്ങൾക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് വിലയുടെ 30 ശതമാനം ലഭിക്കും. 1,500 മുതൽ 3,500 കിലോമീറ്റർ വരെ പറക്കുന്ന വിമാനങ്ങൾക്ക് ടിക്കറ്റിന്റെ വിലയുടെ 50 ശതമാനവും 3,500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്കു നികുതി ഉൾപ്പെടെ ടിക്കറ്റിന്റെ 75 ശതമാനവും ലഭിക്കും.