കണ്ണൂർ: വധശ്രമക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ മോചിതനായി. അദ്ദേഹത്തിനെതിരായ ശിക്ഷ ഹൈക്കോടതി തടഞ്ഞതിനെ തുടർന്ന് ബുധനാഴ്ച രാത്രി എട്ടോടെയാണ് ജയിലിൽ നിന്നിറങ്ങിയത്. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കവരത്തി കോടതി ഉത്തരവും ശിക്ഷാവിധിയും ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.
ഹൈക്കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നതായി ജയിൽ മോചിതനായശേഷം പ്രതികരിച്ചു. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിൽ ആർക്കാണ് ധൃതി. ഇതിൽ ആരുടെയോ താൽപര്യമുണ്ടെന്ന് കരുതുന്നു. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരത്തിനെതിരെ പ്രതികരിച്ചതുകൊണ്ടാണ് തനിക്കുപകരം ഒരാളെ അവിടെ സ്ഥാപിക്കാനൊരുങ്ങുന്നതെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
ഒപ്പം ശിക്ഷിക്കപ്പെട്ട സഹോദരന്‍ അമീന്‍, പഠിപ്പുര ഹുസൈന്‍ തങ്ങള്‍, ബഷീര്‍ തങ്ങള്‍ എന്നിവരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു മോചിതരായി.