മുംബൈ: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിങ് മഹാരാഷ്ട്ര ഗവര്‍ണറായേക്കും. രൂക്ഷ പ്രതിപക്ഷ വിമര്‍ശനം നേരിടുന്ന നിലവിലെ സംസ്ഥാന ഗവര്‍ണറായ ഭഗത് സിങ് കോഷിയാരി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിങിനെ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
തിങ്കളാഴ്ച കോഷിയാരി തന്റെ രാജി സന്നദ്ധത പ്രകടിപ്പിക്കുകയും വിവരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് കോഷിയാരിയുടെ പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകളും അഭ്യൂഹങ്ങളും ചൂടുപിടിച്ചത്.
81 കാരനായ കോഷിയാരി 2019 സെപ്റ്റംബറിലാണ് മഹാരാഷ്ട്ര ഗവര്‍ണറായി ചുമതലയേറ്റത്.
പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നവ്ജോത് സിങ് സിദ്ദുവിനെ നിയമിച്ചതിന് പിന്നാലെ 2021 നവംബറിലാണ് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അമരീന്ദര്‍ സിങ് രാജിവെച്ചത്. തുടർന്ന് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരിൽ പാർട്ടി രൂപീകരിച്ചു. കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ പാർട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു ലയനം.