ദുബായ്: യുഎഇയില്‍ വെള്ളിയാഴ്ചയും സാമാന്യം പരക്കെ മഴ ലഭിച്ചു. രാജ്യത്ത് തണുപ്പ് കൂടി. ശനിയാഴ്ച പുലർച്ചെ അബുദബിയിലും ഉമ്മുല്‍ ഖുവൈനിലും മഴ ലഭിച്ചു. ഇന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. മിതമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 15 മുതല്‍ 35 വരെ കിലോ മീറ്റർ വേഗതയില്‍ തണുത്ത പൊടിക്കാറ്റ് വീശും.
ഉള്‍പ്രദേശങ്ങളിലും മലയോരമേഖലകളിലും രാത്രിയിലും അതിരാവിലെയും തണുപ്പ് അനുഭവപ്പെടും. രാജ്യത്തെ പരമാവധി കൂടിയ താപനില 20-24 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 2-7 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 18-22 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 8-13 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
അറബിക്കടലിലും ഒമാന്‍ കടലിലും ഭാഗികമായി പ്രക്ഷുബ്ധമായിരിക്കും.
വെള്ളിയാഴ്ച രാജ്യത്തിടുനീളം സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ദുബായ്, റാസല്‍ ഖൈമ, ഷാർജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ ഇടിയും മിന്നലോടും കൂടിയാണ് മഴ പെയ്തത്. ദുബായിലെ അല്‍ ഖവനീജ്, അലൈന്‍, അല്‍ ഖഷീദിയ , ഉമ്മുല്‍ ഖുവൈനിലെ ചില മേഖലകള്‍, അബുദബിയിലെ മുഷ്രിഫിലും ആലിപ്പഴ വർഷവുമുണ്ടായി.
ദുബായിലെ വിവിധ റോഡുകളില്‍ കനത്ത ഗതാഗത തടസ്സവമുണ്ടായി.വെളളക്കെട്ടും മഴയും കാരണം വൈകീട്ട് 6 മുതല്‍ പുലർച്ചെ 12 മണി വരെയും ഗതാഗത തടസ്സം അനുഭവപ്പെട്ടു. അസ്ഥിരകാലാവസ്ഥയില്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.