ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മുതല്‍ അദാനി വിവാദം വരെ; ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച്ച തുടക്കം

ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മുതല്‍ അദാനി വിവാദം വരെ; ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച്ച തുടക്കം

ന്യൂഡല്‍ഹി: അദാനി വിവാദം ഉള്‍പ്പെടെ ചൂടു പിടിച്ച് നില്‍ക്കെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്  ചൊവ്വാഴ്ച്ച തുടക്കം.

രാഷ്ട്രപതി ദ്രൗപദി മുര്‍മു സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങളെ ചൊവ്വാഴ്ച്ച അഭിസംബോധന ചെയ്യുന്നതോെട ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ 27 പാര്‍ട്ടികളിലെ 37 നേതാക്കള്‍ പങ്കെടുത്തു. ഭാരത്‌ജോഡോ യാത്രയിലായതിനാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എത്തിയില്ല.

സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോരും അദാനി വിവാദവുമാണ് ബജറ്റ് സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രം. ഇക്കാര്യങ്ങള്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കും. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ പ്രസംഗം ബിആര്‍എസ് ബഹിഷ്‌ക്കരിച്ചേക്കും.

ചൈനീസ് അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ആശങ്കവേണ്ടെന്ന് പ്രതിരോധമന്ത്രി സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ പോര് ബിആര്‍എസ് ആയുധമാക്കും. കേന്ദ്ര സംസ്ഥാന ബന്ധം നേരിടുന്ന വെല്ലുവിളികള്‍ ടിഎംസിയും അദാനി ഓഹരി വിവാദവും ബിബിസി ഡോക്യുമെന്ററി വിലക്കും സിപിഎമ്മും ഉന്നയിക്കും.

രാജ്യമാകെ ജാതി അടിസ്ഥാനത്തില്‍ സാമ്പത്തിക സെന്‍സസ്, വനിത സംവരണ ബില്‍ എന്നിവയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആവശ്യം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ചൈനീസ് സംഘര്‍ഷം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബുധനാഴ്ച്ചയാണ് ബജറ്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.