യുഎഇയില്‍ മുസ്ലിങ്ങളല്ലാത്തവർക്ക് സ്വന്തം വ്യക്തിഗത നിയമം പ്രാബല്യത്തില്‍

യുഎഇയില്‍ മുസ്ലിങ്ങളല്ലാത്തവർക്ക് സ്വന്തം വ്യക്തിഗത നിയമം പ്രാബല്യത്തില്‍

ദുബായ് :മുസ്ലീം മതവിശ്വാസികള്‍ അല്ലാത്തവ്യക്തികള്‍ക്ക് അവരവരുടെ വിശ്വാസം അനുസരിച്ചുളള വ്യക്തി നിയമം യുഎഇയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഫെഡറല്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വിവാഹം മുതല്‍ പിന്തുടർച്ചാവകാശം വരെയുളള കേസുകള്‍ യുഎഇ കോടതിയില്‍ വ്യക്തി നിയമത്തിന്‍റെ അടിസ്ഥാനത്തിലാകും തീർപ്പാക്കുക. വ്യക്തിഗത നിയമം 2021 ല്‍ അബുദബിയില്‍ നടപ്പിലാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ മറ്റ് എമിറേറ്റുകളിലേക്കും നടപ്പിലാകുന്നത്.

വിവാഹം, വിവാഹമോചനം. പിന്തുടർച്ചാവകാശം സാമ്പത്തിക തർക്കങ്ങള്‍, കുട്ടികളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം വ്യക്തിഗത നിയമത്തിലൂടെ തീർപ്പാക്കാം. സ്വന്തം രാജ്യത്തെ നിയമം ബാധകമാക്കണമെങ്കില്‍ അതും സാധ്യമാകും.

പുതിയ നിയമപ്രകാരം വിവാഹമോചനം വേണമെങ്കില്‍ കാരണം വ്യക്തമാക്കേണ്ട കാര്യമില്ല.എന്നാല്‍ രണ്ട് പേർക്കും 21 വയസായിരിക്കും. വിവാഹ മോചനം ഒഴിവാക്കുന്നതിന് മധ്യസ്ഥത നിർബന്ധമാണെന്ന നിബന്ധനയും ഒഴിവാക്കി. യുഎഇ സന്ദർശനത്തിനിടെ വിവാഹവും വിവാഹ മോചനവും നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഫാമിലി കോർട്ടിൽ രജിസ്റ്റർ ചെയ്യാം.

അനന്തരാവകാശ കേസുകളില്‍ വില്‍പത്രം ഇല്ലെങ്കില്‍ സ്വത്തുക്കള്‍ ഭാര്യയ്ക്കും മക്കള്‍ക്കും തുല്യമായി വിഭജിക്കാമെന്നും നിയമം അനുശാസിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിന് മാതാപിതാക്കള്‍ക്ക് തുല്യ അവകാശമുണ്ട്. കുട്ടികളെ നോക്കാനായി പങ്കാളിക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നാല്‍ സഹായം നല്‍കാന്‍ പങ്കാളിക്ക് ബാധ്യതയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.