ത്രിപുര നിയമ സഭാ തിരഞ്ഞെടുപ്പ്: പാര്‍ട്ടി വിട്ട എംഎല്‍എയെ അയോഗ്യനാക്കണമെന്ന സി.പി.എം ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി

ത്രിപുര നിയമ സഭാ തിരഞ്ഞെടുപ്പ്: പാര്‍ട്ടി വിട്ട എംഎല്‍എയെ അയോഗ്യനാക്കണമെന്ന സി.പി.എം ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി

അഗര്‍ത്തല: ത്രിപുരയില്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുബാഷര്‍ അലിക്കെതിരെ സിപിഎം നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. കഴിഞ്ഞ ദിവസമാണ് ത്രിപുര എംഎല്‍എയായ മുബാഷര്‍ അലി ിജെപിയിലേക്ക് ചേര്‍ന്നത്.

ഉനകോട്ടി ജില്ലയിലെ കൈലാഷഹര്‍ അസംബ്ലി മണ്ഡലത്തില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായി മുബാഷര്‍ അലി പത്രിക നല്‍കിയിരുന്നു. സിപിഎമ്മില്‍നിന്നും നിയമസഭയില്‍നിന്നും രാജിവെച്ചിട്ടില്ലാത്തതിനാല്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചൊവ്വാഴ്ച കൈലാഷഹര്‍ നിയമസഭ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.

എന്നാല്‍, അലിയുടെ പത്രിക നടപടിക്രമങ്ങള്‍ പാലിച്ചുള്ളതാണെന്ന് പറഞ്ഞ് റിട്ടേണിങ് ഓഫിസര്‍ പ്രദീപ് സര്‍ക്കാര്‍ പരാതി തള്ളുകയായിരുന്നു. 2018 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബിരജിത് സിന്‍ഹയെ പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാര്‍ഥിയായ അലി വിജയിച്ചത്.

ഫെബ്രുവരി 16 നാണ് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്. മാര്‍ച്ച് രണ്ടിന് ഫലപ്രഖ്യാപനം നടക്കും. ഭരണകക്ഷിയായ ബി.ജെ.പിയെ തോല്‍പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.