ഷാർജ: എമിറേറ്റില്‍ അനധികൃതമായി പരസ്യം പതിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ഷാർജ. കെട്ടിടങ്ങളുടെ ചുമരുകളിലും തൂണുകളിലും പരസ്യം പതിക്കരുതെന്ന് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിർദ്ദേശം ലംഘിച്ചാല്‍ 4000 ദിർഹം പിഴ ചുമത്തുമെന്നാണ് ഷാർജ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. പരിസ്ഥിതി മാനേജ്മെന്‍റ് സ്ഥാപനമായ ബീഇയയുമായി സഹകരിച്ചാണ് ഷാർജ മുനിസിപ്പാലിറ്റി നിയമം ലംഘിച്ച് പ്രസിദ്ധീകരിച്ച പരസ്യങ്ങളും പോസ്റ്ററുകളും പിൻവലിക്കുന്നത്.
ക്യാംപെയിനിന്‍റെ ആദ്യപടിയായി അല്‍ നഹ്ദയില്‍ ശുചീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. പാലങ്ങളുടെ തൂണുകള്‍, വിളക്കുകാലുകള്‍, ചുമരുകള്‍, ടണലുകള്‍ എന്നിവിടങ്ങളിലുളള പരസ്യങ്ങളും പോസ്റ്ററുകളുമാണ് നീക്കം ചെയ്തത്. എമിറേറ്റിന്‍റെ സൗന്ദര്യവല്‍ക്കരണമെന്നുളളതിന് പ്രധാന്യം നല്‍കിയാണ് നടപടികളെന്ന് ഷാർജ മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ സയീദ് അല്‍ തുനൈജി പറഞ്ഞു. എമിറേറ്റിലുടനീളം ഇത്തരം നിയമവിരുദ്ധ പരസ്യ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും ഒട്ടിക്കുകയും ചെയ്യുന്നവർക്കെതിരെ ആവശ്യമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റിലുടനീളം പരിശോധനകള്‍ കർശനമാക്കും.പൊതു ഇടങ്ങൾ വൃത്തിയായും ഹരിതമായും നിലനിർത്തുന്നതിന് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുളള നടപടികളും ഇതോടനുബന്ധിച്ച് നടക്കും.